Thursday, 6 July 2023

ചരിത്രാന്വേഷകരിലെ അപൂർവ്വതാരകം – സാമുവേൽ ചന്ദനപ്പള്ളി സർ | അജോയ് ജേക്കബ് ജോർജ്

  


1987 – 88. കാതോലിക്കേറ്റ് കോളേജിലെ രണ്ടാം വർഷ ബിരുദപഠനകാലഘട്ടത്തിലെ ഒരു ദിവസം. ഡിപ്പാർട്ട്മെന്റ് കടന്നു പോകുമ്പോൾ ഒരു വിളി. ‘ഒന്നു നിൽക്കണേ, ഒരു പേപ്പർ കൂടി തന്നു വിടാമേ’. കെമിസ്ട്രി ഡിപ്പാർട്മെന്റിലെ ഈയുള്ളവന് ഇവിടെനിന്ന് എന്ത് എന്ന് ചിന്തിച്ച് തിരിഞ്ഞുനോക്കിയപ്പോൾ ചന്ദനപ്പള്ളി സാറാണ്. മറ്റു കോളേജുകളോ സന്നദ്ധസംഘടനകളോ സംഘടിപ്പിക്കുന്ന പരിപാടികളുടെ നോട്ടീസ് കെമിസ്ട്രി ഡിപ്പാർട്മെന്റിന് മുകളിലത്തെ നിലയിലുള്ള പ്രിൻസിപ്പലിന്റെ ഓഫീസിൽ കൊടുക്കുവാനും ആവശ്യമെങ്കിൽ അവ ഉപയോഗിക്കുവാൻ പറയുവാനുമായിട്ടായിരുന്നു സാറിന്റെ ആ വിളി. പിന്നെ പിന്നെ അത് പോലെയുള്ളവ ആഴ്ചയിൽ ഒന്നെങ്കിലും എന്ന കണക്കിൽ സ്ഥിരമായി ഏറ്റുവാങ്ങുന്ന ചുമതല എന്റേതായി. മലങ്കരസഭാംഗങ്ങളിൽ ചരിത്രവഴികൾ തേടിയും താണ്ടിയും ശബ്ദഘോഷമില്ലാതെ നേട്ടങ്ങൾ സ്വന്തമാക്കിയ ആ വലിയ മനുഷ്യനെ തങ്ങളുടെ ഒപ്പം അതേ കോളേജിലെ അദ്ധ്യാപകൻ എന്നറിയാതെയിരുന്ന ഏകദേശം 3 വർഷങ്ങൾ! അദ്ദേഹത്തെ പരിചയപ്പെടുവാനും കൂടുതൽ അറിയുവാനും ഉള്ള അവസരമായിരുന്നു ആ വിളിയിലൂടെ സാധ്യമായത് എന്നും അന്ന് മനസ്സിലായിരുന്നില്ല. ആഴ്ചകൾ കടന്നുപോകുംതോറും സാറിന്റെ കൈകളിൽ നിന്ന് കടലാസുകൾ വാങ്ങുകയും കൈമാറുകയും ചെയ്യുന്ന ജോലി ഞാനും ഇടയ്ക്കിടെ അവ ഉപയോഗിക്കുന്ന ചര്യ ഞാനും സുഹൃത്തും തുടർന്നുകൊണ്ടിരുന്നു. ആ പ്രക്രിയകൾക്കിടെ ഇടയ്ക്കെപ്പോഴോ സാറിന്റെ സഭാചരിത്ര-ക്‌ളാസ്സുകൾ, പുസ്തകങ്ങൾ എന്നിവ സംബന്ധിച്ചും കേൾക്കാനിടയായി. അന്ന് കിട്ടിയതും അന്ന് വിവരമില്ലായ്മ കാരണം നേടാതെ പോയതും ആയ നുറുങ്ങുകൾ എത്ര വിലയേറിയതായിരുന്നു എന്ന് ഇന്ന് അല്പമൊക്കെ മനസ്സിലാകുന്നു. C. D. സാമുവേൽ എന്ന, ചന്ദനപ്പള്ളി സാർ പിന്നെ പല അവസരങ്ങളിലും എനിക്കും എന്റെ സുഹൃത്തായ പറക്കോട്ടുകാരൻ തോമസ് മാത്യുവിനും അനുഗ്രഹാശിസ്സുകളുമായി അത്തരം അറിയിപ്പുകടലാസുകൾ തരികയും ഞങ്ങൾക്ക് ക്വിസ് മൽസരങ്ങളിൽ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുവാൻ കഴിഞ്ഞത് ഇന്നലെയെന്നോണം ഓർമ്മിക്കുന്നു. എന്നാൽ വിജയത്തിലും നേട്ടമില്ലായ്മയിലും സാറിന്റെ മുഖത്ത് വിരിയുന്ന സ്ഥായിയായ ഒരു പുഞ്ചിരിയുണ്ട് ; ആ പുഞ്ചിരി പ്രദാനം ചെയ്യുന്ന പ്രോൽസാഹനം, പ്രചോദനം, ആത്മവിശ്വാസം എന്നിവയ്ക്ക് അതിഹൃദ്യമായ മാധുര്യമായിരുന്നു എന്നത് ഓർമ്മ വരുന്നു.

ചന്ദനപ്പള്ളിയെന്ന, പരിശുദ്ധ ഗീവർഗീസ് സഹദായുടെ ദിവ്യപരിമളം പരിലസിക്കുന്ന നാടിന്റെ മകനായ സാമുവേൽ ചന്ദനപ്പള്ളി സാർ, മലങ്കര ഓർത്തോഡോക്സ് സഭയുടെ പൈതൃക-ചരിത്ര-അനുഷ്ഠാനങ്ങളിലൊക്കെ അവധാനത കാംക്ഷിച്ചിരുന്ന നിശ്ശബ്ദ-അഭ്യുദയകാംക്ഷിയും സഭാസ്നേഹിയും ആയിരുന്നു. അത് അദ്ദേഹത്തിന്റെ ഓരോ ചുവടുകളിലും ഓരോ കൃതികളിലും വാക്കുകളിലും വ്യക്തമായും ശക്തമായും പ്രതിഫലിച്ചിരുന്നു. ‘കരുണയുടെ പാണികൾ’, ‘ദൈവതേജസ്സിന്റെ മന്ദഹാസം’, പ. പരുമല തിരുമേനിയുടെ രചനകളും കൽപനകളും ക്രോഡീകരിച്ച ‘പവിത്രരചനകൾ’, സ്വന്തനാടിനുള്ള സമർപ്പണം ആയ ‘ചന്ദനവും പള്ളിയും’, സഭയുടെ പിതാക്കന്മാർക്കുള്ള ശ്രദ്ധേയമായ സ്മരണാഞ്ജലിയായ ‘മലങ്കരസഭാപിതാക്കന്മാർ’ ‘മഹാകവി കെ. വി. സൈമൺ’, ‘വിശുദ്ധ ഗീവർഗീസ് സഹദായും ചന്ദനപ്പള്ളി വലിയപ്പള്ളിയും’, ‘വേദതീർത്ഥം’, പ. ഗീവർഗീസ് ദ്വിതീയൻ ബാവാ, പ. വട്ടശ്ശേരിൽ തിരുമേനി, അലക്സിയോസ് മാർ തെവോദോസിയോസ് എന്നിവരെ കുറിച്ചുള്ള പഠനങ്ങൾ, ‘എങ്ങനെ പ്രസംഗിക്കണം’, പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയെ കുറിച്ചുള്ള ‘സ്നേഹയാത്രികന്റെ ആത്മരേഖ’, ‘മാർ ബഹനാൻ സഹദാ’, മൈലപ്ര റമ്പാച്ചനെ കുറിച്ചുള്ള ‘മധുരഭാഷണം’, ‘കായംകുളം ഫിലിപ്പോസ് റമ്പാൻ, പ്രഥമ ബൈബിൾ വിവർത്തകൻ’, പരുമല തിരുമേനിയുടെ ‘വചനസുധ’, സഭാകവി സി. പി. ചാണ്ടി സാറിന്റെ ചെറുകവിതകൾ ഉൾപ്പെടുത്തി ക്രോഡീകരിച്ച ‘കുറുമൊഴികൾ’ എന്നീ കൃതികൾ അദ്ദേഹത്തിന്റെ രചനാപാടവത്തിന്റെയും സഭയെ സംബന്ധിച്ച ദർശനത്തിന്റെയും മുൻപ് പരാമർശിച്ച നിലപാടുകളുടെയും ഉജ്ജ്വലഉദാഹരണങ്ങളാണ്.
മലങ്കരസഭയെന്ന വ്യാപ്തിയുള്ള പാരാവാരം വൈവിധ്യം നിറഞ്ഞ ചെറുതും വലുതുമായ മൽസ്യങ്ങളുടെയും ഇന്നുവരെയും പൂർണ്ണമായി അളവ് നിർണ്ണയിച്ചിട്ടില്ലാത്ത ജൈവസമ്പത്തിന്റെയും കലവറയാണ്. പ. സഭയുടെ ശക്തിയും നാഡീബലവും സഭയുടെ വിശ്വാസപരവും ഭരണപരവുമായ കെട്ടുറപ്പിനെ അർത്ഥവത്തായി ഉപയോഗിക്കുവാൻ ദൈവനിയോഗം ലഭിച്ചവരായ ‘കുഞ്ഞാടുകളും ആടുകളും ആടുകളും’, അവരെ നയിക്കുന്ന ഇടയന്മാരുമാണ്. അഭിഷിക്തരും വിശ്വാസപരിശീലനകർത്താക്കളും ഭരണതലത്തിലെ ചുമതലാനിർവാഹകരും അനുബന്ധ-പ്രവർത്തകരും ഉൾപ്പെടുന്നതായ വൈരുദ്ധ്യശൈലികൾക്കിടെ സഭയുടെ ഭാവിയ്ക്കായി നിശ്ശബ്ദമായി, നിസ്വാർത്ഥമായി, നിത്യചര്യയായി സഭയ്ക്കായി അദ്ധ്വാനിച്ചിരുന്ന ഒരപൂർവ്വവ്യക്തിത്വം ആയിരുന്നു ചന്ദനപ്പള്ളി സാർ. മലയാളം ഐശ്ചികഭാഷയായി എടുത്ത് ബിരുദാനന്തരബിരുദധാരിയായത് കൊണ്ട് മാത്രമല്ല സാറിന്റെ മനസ്സ് മേല്പ്പറഞ്ഞ സൃഷ്ടികളുടെ ഗർഭഗൃഹമായത് എന്നതാണ് സാറിനെ അല്പമായി അടുത്തറിഞ്ഞ എന്റെ വിശകലനം. തന്റെ മാതൃസഭയോടുള്ള അദമ്യമായ പ്രതിബദ്ധതയും സ്വയംസമർപ്പണസന്നദ്ധതയുമാണ് സഭയ്ക്കായി അസാധാരണമായത് ചെയ്യാനും നേടുവാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത്. സഭയുടേതായ വിവിധ ചുമതലകൾ നിർവഹിക്കുവാൻ അവസരം ലഭിച്ച വേളയിൽ തന്നെ തന്റെ നൈസർഗ്ഗികമായ സാഹിത്യവാസനയെ കൈവിടാതെയും നിർവീര്യമാകാതെ സൂക്ഷിച്ചും അവയെ പരി. സഭയ്ക്കായി പരിപോഷിപ്പിച്ച് സ്വമേധാദാനം ചെയ്ത സഭയുടെ വൽസല പുത്രൻ ആയിരുന്നു സാമുവേൽ ചന്ദനപ്പള്ളി. അതിനാൽ തന്നെ രണ്ട് ചുമതലകൾ തമ്മിൽ വേർപിരിയാനോ ഏറ്റുമുട്ടി അവയിൽ അല്പവും നഷ്ടപ്പെടാതെയിരിക്കുവാനും ശ്രമിച്ച് വിജയിച്ച വ്യക്തിയുമായിരുന്നു സാർ. കൂടാതെ, സഭയിൽ നിന്ന് ലഭിച്ചതായ ചെറിയ മുത്തുകൾ പെറുക്കിക്കൂട്ടി അവയെ മൂല്യമുള്ളവയാക്കി മാറ്റി, അവയെ അവയുടെ വിലയ്ക്ക് ഒരു കുറവും വരാത്തവണ്ണം പൂർണ്ണമനസ്സോടെ താല്പര്യമുള്ള ഏവർക്കും പരമാവധി കൊടുക്കയും ചെയ്യാൻ മഹാമനസ്കനുമായിരുന്നു സാർ. ഒപ്പം, കൊടുക്കും തോറും ഏറിടുന്ന ദൈവത്തിന്റെ സമ്പത്ത് ദിവസംപ്രതി വിതയ്ക്കുകയും സ്വയമായും ശിഷ്യരിലൂടെയും സ്വർണ്ണം വിളയിക്കുകയും ചെയ്ത ശ്രേഷ്ഠനായ അദ്ധ്യാപകനും ആയിരുന്നു. ഡോ. സിബി തരകൻ, പോൾ മണലിൽ, അടുത്തയിടെ ദിവംഗതനായ തോമസ് നീലാർമഠം എന്നിവരൊക്കെ അത്തരത്തിൽ സാറിന്റെ മാർഗ്ഗനിർദ്ദേശം സ്വീകരിച്ച് തങ്ങളുടെ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരാണ്. താൻ കടന്നുപോയ നാഴികക്കല്ലുകളെക്കാളും അവരുടെ നേട്ടങ്ങളിലും വിജയങ്ങളിലും സ്വർഗ്ഗരാജ്യത്തിൽ ഇരുന്ന് സന്തോഷിക്കുകയായിരിക്കാം ചന്ദനപ്പള്ളി സാർ എന്നതിൽ സംശയം വേണ്ട.

ചന്ദനപ്പള്ളിക്കാരനായത് കൊണ്ട് മാത്രം മലയാളിസമൂഹത്തിനും സ്വദേശത്തിനും അദ്ദേഹം ലഭ്യമാക്കിയ അറിവാണ് സംഘകാലകവികളെപ്പറ്റിയും ‘ആശ്ചര്യചൂഡാമണി’യുടെ കർത്താവും ചെന്നീർക്കര സ്വരൂപത്തിന്റെ അധിപനുമായിരുന്ന ശക്തിഭദ്രനെ പറ്റിയുമുള്ള വിവരങ്ങൾ. വല്യമ്മച്ചി മടിയിൽ കിടത്തി പറഞ്ഞുകൊടുത്ത ക്രൈസ്തവ നാടോടി ഗാനങ്ങളും ബൈബിൾ കഥകളും പുണ്യാളന്മാരുടെ ചരിത്രവും, അപ്പൻ നടത്തിയിരുന്ന മാർഗ്ഗം കളി ട്രൂപ്പിന്റെ ആത്മാവിനെ ഉൾക്കൊണ്ടതും ചെറുപ്പകാലത്ത് തന്നെ അദ്ദേഹത്തിൽ സാഹിത്യഭാവനയുടെ ചിറകുകൾ വിടർത്തി. പിന്നീട് പ്രീ യൂണിവേർസിറ്റി കാലത്തും ലൈബ്രറിയെ ഉപയോഗപ്പെടുത്തിയ വായനാശീലവും മൂലം ഒരിക്കൽ നടത്തിയ പ്രസംഗം ശ്രദ്ധിച്ച, പിന്നീട് തന്റെ ഗുരുഭൂതനായി അദ്ദേഹം ഗണിച്ച മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അദ്ദേഹത്തെ മലയാളം ബി. എ.-യ്ക്ക് ചേരണമെന്ന് നിർദ്ദേശിച്ചതും ജീവിതത്തിലെ വഴിത്തിരിവുകളായി. കോളേജ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾക്കായി പ്രസംഗിക്കുന്നത് പതിവാക്കിയതും മാഗസിൻ എഡിറ്റർ, പിന്നാലെ യൂണിയൻ ചെയർമാൻ എന്നീ പദവികൾ വഹിച്ചതും തൊട്ടടുത്ത വർഷം അതേ കോളേജിൽ അദ്ധ്യാപകനായതും ഒരു പക്ഷേ സാമുവേൽ ചന്ദനപ്പള്ളിയ്ക്ക് മാത്രം സ്വന്തമായ റെക്കോർഡ് ആകാം. സമാനമായി തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിൽ എം. എ. ഇംഗ്ലീഷ് വിദ്യാർത്ഥിയായും അദ്ധ്യാപകനായി നിയമനം ലഭിച്ച ശേഷവും ക്വിസ് ടീം അംഗമായി കോളേജിനെ പ്രതിനിധാനം ചെയ്ത പ്രൊഫ. എബ്രഹാം ജോസഫ് സ്ഥാപിച്ച റെകോർഡ് ചന്ദനപ്പള്ളി സാറിന് എത്രയോ വർഷങ്ങൾക്ക് ശേഷമാണ്. ചുരുക്കത്തിൽ മനസ്സ് കൊണ്ട് ആജീവനാന്തം വിദ്യാർത്ഥിയും അദ്ധ്യാപകനും ആയിരുന്ന സാറിന്റെ വ്യക്തിത്വം ആയിരുന്നു പരി. സഭയുടെ വിവിധോദ്ദേശ്യ-ഏകാംഗ-സൈന്യമായി പ്രവർത്തിക്കുവാൻ ശക്തമായ അടിത്തറയായത് എന്നുറപ്പിച്ച് പറയാം. പഠനം മുഖ്യ ഉദ്ദേശ്യലക്ഷ്യമായ ആത്മീയപ്രസ്ഥാനങ്ങളിൽ പോലും പഠനതാല്പര്യമുള്ളവരുടെ എണ്ണം കുറഞ്ഞു വരുന്ന വർത്തമാനകാലത്ത് സാമുവേൽ ചന്ദനപ്പള്ളി സാർ പോലെയുള്ള വ്യക്തിത്വങ്ങൾ, സാറിന്റേത് പോലെയുള്ള സമീപന-ശൈലികൾ വർഷങ്ങൾക്ക് മുൻപ് നേടിയത് എത്രയോ പേർക്ക് ഇന്ന് മാതൃകയും ഉദാഹരണവും ആയി പ്രചോദനം പകരേണ്ടതാണ്!

മുൻപത്തെ പ്രസിദ്ധീകരണഅനുഭവത്തെ – പവിത്രരചനകൾ – ഒരു സൌജന്യ വില്പനയോ വിതരണമോ ആക്കി മാറ്റിയതിന് ശിഷ്യരും അഭ്യുദയകാംക്ഷികളും സാറിനെ സ്നേഹബുദ്ധ്യാ ശാസിക്കയും വിമർശിക്കയും ചെയ്തുവെങ്കിലും പിന്നാലെ ഭാവി തലമുറയ്ക്കായി പിതാക്കന്മാരുടെ ദർശനം മനസ്സിലാക്കാനുതകുന്ന ഒരു റഫറൻസ് ഭാവി തലമുറയ്ക്കായി പിതാക്കന്മാരുടെ ദർശനം മനസ്സിലാക്കാവുന്ന ഒരു റഫറൻസ് ഗ്രന്ഥം ആകാവുന്ന ‘മലങ്കരസഭാപിതാക്കന്മാർ’ എന്ന ബൃഹദ്-ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയപ്പോളും അർഹിക്കുന്ന അംഗീകാരമോ സാമ്പത്തികമോ സാറിന് ലഭിച്ചില്ല. വ്യക്തിപരമായി അതിൽ യാതൊരു മനസ്താപവും കാണാത്ത ഏക വ്യക്തി സാർ ആയിരുന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ലാത്തതിന് കാരണം അദ്ദേഹം പുസ്തകം എഴുതിയത് ലാഭത്തിനായിരുന്നില്ല മറിച്ച് സംസ്കാരവും പാരമ്പര്യവും പൈതൃകവും സംരക്ഷിക്കുവാനായിരുന്നു എന്നതാണ്. ഇക്കാര്യത്തിൽ പ. സഭയുടെ വൈമുഖ്യം, ഉപേക്ഷ എന്നിവ കണ്ട് അദ്ദേഹം ദുഖിതനായിരുന്നു എന്നും സഭയുടെ ഭാവിയ്ക്കായും തലമുറയ്ക്കായും അതെത്രയോ ആവശ്യം എന്നത് അദ്ദേഹം വിവിധ സ്ഥലങ്ങളിൽ നടത്തിയ പ്രസംഗപരമ്പരകളിൽ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 2000 ജൂലൈ 3-ആം തീയതി വി. മാർത്തോമ്മയുടെ സ്മരണ നിലനിൽക്കുന്ന ദിനത്തിൽ അപ്രതീക്ഷിതമെന്നോണം അകാലത്തിൽ അദ്ദേഹം വിട പറയുമ്പോൾ പതിറ്റാണ്ടുകൾ തുടരേണ്ട ഒരു മഹാദൌത്യമാണ് അടയ്ക്കപ്പെട്ട് പോയത്. ‘ഡോ. പൌലോസ് മാർ ഗ്രീഗോറിയോസ്, ഗീവർഗീസ് മാർ ഒസ്താത്തിയോസ്, ഫാ. ഡോ. വി. സി. സാമുവേൽ’ എന്നിവരെ കുറിച്ചുള്ള പഠനങ്ങൾ അദ്ദേഹം ബാക്കി വച്ച ലക്ഷ്യങ്ങളായിരുന്നു. എങ്കിലും പഠനസംബന്ധിയായ വിഷയങ്ങളിൽ സവിശേഷവും സമാനതകളില്ലാത്തതുമായ പങ്ക് വഹിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഒരു താൽക്കാലികവിടവ് ഉണ്ടാക്കിയിരിക്കാം എങ്കിലും അദ്ദേഹത്തെയും അദ്ദേഹത്തിൽ നിന്നും പഠിച്ചവരും പഠിക്കുന്നവരും ആയവർ അദ്ദേഹത്തിന്റെ അഭാവം നികത്തും എന്ന് പ്രത്യാശിക്കാം. അത് ഒരു വെറും പ്രതീക്ഷയല്ല, എന്നാൽ സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കും കാലത്തിനനുസരിച്ചുള്ള പ്രയാണത്തിനും അത്യന്താപേക്ഷിതമായ ഒരു ദൌത്യമാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനായി പുതുതലമുറയെ സജ്ജരാക്കാം, പ്രചോദിപ്പിക്കാം, അതായിരിക്കും ആ നിസ്വാർത്ഥ-സഭാസനേഹിയ്ക്ക് നൽകാവുന്ന ഏറ്റവും മികച്ച ഉപഹാരം.